കോൽക്കത്ത: സംഗീത പരിപാടിയിൽ മതേതര ഗാനം ആലപിക്കാത്തതിന് ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിയെ അധിക്ഷേപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
ഈസ്റ്റ് മിഡ്നാപൂരിലെ ഭഗവാൻപൂരിലെ ഒരു സ്വകാര്യ സ്കൂളിൽ നടന്ന ലൈവ് ഷോയ്ക്കിടെ മെഹബൂബ് മല്ലിക് എന്നയാൾ തനിക്ക് നേരെ മോശം ഭാഷ ഉപയോഗിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ലഗ്നജിത ചക്രവർത്തി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
"ബസാന്റോ എഷെ ഗെച്ചെ' എന്ന ബംഗാളി ഗാനത്തിലൂടെ പ്രശസ്തി നേടിയ ലഗ്നജിത ചക്രവർത്തി, "ജാഗോ മാ' എന്ന ജനപ്രിയ ആത്മീയ ഗാനം ആലപിക്കുമ്പോൾ മല്ലിക് വേദിയിൽ കയറി വന്ന് തന്നെ അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പരാതി നൽകിയപ്പോൾ ഭഗവാൻപൂർ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കേസ് ഫയൽ ചെയ്യാൻ വിസമ്മതിച്ചുവെന്നും ഗായിക ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയ്ക്ക് അവർക്കെതിരെയും നടപടിയെടുക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഗായിക പരാതിപ്പെട്ടയാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ അംഗമാണെന്ന് ബിജെപി ആരോപിച്ചു.